ദീപാവലി, കന്നട രജ്യോല്‍സവ്, ശനി, ഞായര്‍ - എല്ലാം ഒരുമിച്ചു
കിട്ടിയപ്പോള്‍ നാട്ടിലേക്ക് വണ്ടി കയറാന്‍ തീരുമാനിച്ചു. പക്ഷെ രാത്രി ബസ്, ട്രെയിന്‍ ഒന്നിലും ടിക്കറ്റ് ഇല്ല. അങ്ങനെ പകല്‍ മൈസൂര്‍ വഴി പോകാന്‍ തീരുമാനിച്ചു.
BMTC യില്‍ പുലര്‍ച്ചെ 5 മണിക്ക് മജെസ്റ്റിക് എത്തി. ഉടനെ രാജഹംസ യില്‍ കയറി, എക്സ്പ്രസ്സ് ഹൈവേ യിലൂടെ ബസ് മുന്നോട്ടു കുതിച്ചു. വിന്‍ഡോ അടച്ചിട്ടും ഉള്ളിലേക്ക് തണുപ്പടിക്കുന്നു, അഴിച്ചു വെച്ച ജാക്കറ്റ് വീണ്ടും അണിഞ്ഞു.
ബാംഗ്ലൂ
രിലെ അത്ര തണുപ്പില്ല ഇവിടെ എന്ന് തോനുന്നു, മൈസൂ
രില്‍ എത്തിയാല്‍ പിന്നെ പത്താം ക്ലാസ്സിലെ ഹിസ്റ്ററി ബുക്ക് വായിക്കുന്ന ഒരു പ്രതീതി തോന്നും. മൈസൂര്‍ ചരിത്രം അയവിറക്കി കൊണ്ടിരിക്കുമ്പോയാണ് തിരക്കിനിടയില്‍ ഒരു പരിജയമുള്ള മുഖം കണ്ണില്‍ കുടുങ്ങിയത്.
"അത് സെമീനയല്ലേ? അതെ, അവള്‍ തന്നെ!"
അഞ്ച് മുതല്‍ എട്ട് വരെ എന്റെ കൂടെ പഠിച്ച വെളുത്ത വട്ടമുഖമുള്ള സുന്ദരികുട്ടി. എന്നെ കണ്ടതും അവള്‍ കൂടെയുള്ള ഒരു തടിയന്റെ മറവിലേക്ക് നിന്നു. കുറ്റി താടി വെച്ച ഒരു ആജാനബഹു. അയാളുടെ മറവില്‍ നിന്നും അവള്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു. പിന്നെ ഞാന്‍ അവളെ നോക്കിയില്ല. മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുമായി പ്ലാറ്റ്ഫോംമിലേക്ക് നടന്നു.
വീരപ്പന്റെ കാടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ മനസ്സനുവദിച്ചില്ല. മനസ്സപ്പോള്‍ അഞ്ചാം ക്ലാസ്സിലായിരുന്നു. കൂട്ടുകാര്‍കിടയില്‍ അല്പം വിരവും, അഭിമാനവും കൂടുതലാണ് എനിക്ക്, എന്ന അഹങ്കാരത്തോടെ നടന്നിരുന്ന കാലം.
എതിര്‍വശത്തെ ബെഞ്ചിലിരിക്കുന്ന പെണ്‍കുട്ടിയുടെ കളി എനികത്ര പിടിച്ചില്ല, ഞാന്‍ എന്ത് ചെയ്താലും അവളും അതുപോലെ ചെയ്യുന്നു. ഞാന്‍ നഖം കടിച്ചാല്‍ അവളും കടിക്കും, ബെഞ്ചില്‍ കൈ വെച്ച് കിടന്നാല്‍ അവളും കിടന്നു എന്നെ തന്നെ നോക്കിനില്‍ക്കും. ആദ്യം എനികത്ര പിടിച്ചില്ല എങ്കിലും, പിന്നെ പിന്നെ അതിലോരാനന്ദം എനിക്കും തോന്നി തുടങ്ങി.
ഒരു ദിവസം ബുക്കില്‍ നിന്നും പേജ് പറിച്ച് അതില്‍ എന്തോ എഴുതുകയും എന്നെ നോക്കി ചിരിക്കുകയും ചെയ്തു. ഒന്നാം നിലയില്‍ നിന്നും ക്ലാസ്സ് കഴിഞ്ഞു കോണി പടിയിറങ്ങുമ്പോള്‍ അവള്‍ എന്നെയും കാത്ത് താഴെ നില്‍ക്കുന്നു.
എന്റെ നേരെ കൈനീട്ടി അവള്‍ പറഞ്ഞു "ന്നാ..."
അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു, നാണിച്ചു തലകുനിച്ച്, ഒരേ സമയം നാണവും പേടിയും അവളുടെ മുഖത്ത് ഞാന്‍ കണ്ടു.
"നിന്റെ തന്തക്ക് പോയി കൊടുക്ക്" എന്ന ഡയലോഗ് കാച്ചി ഞാന്‍ തിരിഞ്ഞു നടന്നു.
എന്റെ 'അഞ്ച്' പൈസ വിലയുള്ള അഭിമാനം ഒരു പീക്കിരി പെണ്ണിന്റെ മുന്നില്‍ അടിയറവ് വെക്കണോ?
നടന്ന സംഭവം ഞാന്‍ തന്നെ എല്ലാവരെയും അറിയിച്ചു. അങ്ങനെ എന്റെ 'അഞ്ച്' പൈസ വിലയുള്ള അഭിമാനത്തിന്റെ വില 'പത്ത്' രൂപയായി ഉയര്‍ന്നു. 'ഹീറോ' എന്ന റാങ്കില്‍ നിന്നും കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ 'സൂപ്പര്‍ ഹീറോ' ആയി.
അവള്‍ എങ്ങനെ മൈസൂരില്‍? അതും ആ വലിയ മനുഷ്യന്റെ കൂടെ?
നാട്ടില്‍ എത്തി കൂട്ടുകാരില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞു. അവളുടെ ഉപ്പ ഒരു അപകടത്തില്‍ മരിച്ചു. മകളെ നല്ല രീതിയില്‍ കെട്ടിക്കണം എന്ന അയാളുടെ ആഗ്രഹം നടന്നില്ല. പിന്നെ കുറച്ചു കാലം വീട്ടിലിരുന്നു. പല ആലോചനകളും വന്നെങ്കിലും ഒന്നും നടന്നില്ല. പിന്നെ പിന്നെ ഒന്നും വരാതെയായി. അവസാനം
മൈസൂരില്‍ നിന്നും വന്ന ഈ കല്യാണത്തിന്നു അവള്‍ സമ്മതം മൂളി.. ഒരു ജീവിതം, ഒരാണിന്റെ തണല്‍, അത് അവളും ആഗ്രഹിച്ചിരുന്നു.
----------------------------------------------------------------------------------------------------
ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് പോകുന്ന ബസ്സുകളില്‍, കുട്ടികളോട് മലയാളവും ഭര്‍ത്താവിനോട് ഉറുദുവും സംസാരിക്കുന്ന യുവതികളെ കാണാറുണ്ട്. തലയില്‍ മുല്ലപൂവും, മൂക്കില്‍ മുക്കുത്തിയും, കൈ നിറയെ മൈലാഞ്ചിയും, കരി വളകളും, കാലില്‍ വെള്ളി പാദസരവും, മിഞ്ചിയും അണിഞ്ഞ യുവതികള്‍. അവരുടെ പുറമേ കാണുന്ന ചിരിക്കുള്ളില്‍ ഒരു വലിയ സത്യമുണ്ട്, കണ്ണീരിന്റെ കഥകളുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി.
"മലബാറിലെ 16-നും 26-നും ഇടയില്‍ പ്രായം വരുന്ന സെമീനമാര്‍ക്ക് പറയാനുള്ള കഥ, അവരുടെ ജീവിത കഥ."